തിരുവനന്തപുരം: തഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. ഇന്ന് എല്ലാ മലയാളികളും ഉത്രാടപ്പാച്ചിലിൽ ആകും. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്. കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കാണ്. ഉത്രാട ദിനത്തിൽ ഉച്ച കഴിഞ്ഞാൽ ഉത്രാടപ്പാച്ചിലിന്‍റെ തീവ്രതകൂടും.
ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലും ആണ്. കുഞ്ഞു വഴിയോരക്കടകൾ മുതൽ വലിയ വ്യാപാര ശാലകൾ വരെ ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. കാണം വിറ്റും ഓണം ഉണ്ണുന്നവരാണ് മലയാളികൾ എന്നതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും പണമുണ്ടാക്കി വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും വാങ്ങാൻ എല്ലാവരും കടകളിലേയ്ക്ക് ഓടിയെത്തും.
















