അനധികൃത മരംമുറിയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമെന്ന് സുപ്രീംകോടതി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭത്തില്‍, ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതി തകര്‍ച്ച ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. വികസനത്തിനും പരിസ്ഥിതിക്കും’ ഇടയില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രകൃതി ക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവയോട് കോടതി നിലപാട് തേടി. കേന്ദ്ര പരിസ്ഥിതി- വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഇന്ത്യന്‍ നാഷണല്‍ ഹൈവേ അതോറിറ്റി (എന്‍എച്ച്എഐ), ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, പഞ്ചാബ് സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഉണ്ടായത്. ഇതൊരു ഗൗരവമേറിയ വിഷയമാണ്.
പഞ്ചാബില്‍ വയലുകളും വിളകളും വെള്ളത്തിനടിയിലായി. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കണം. ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിലപാട് അറിയിക്കണമെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ കനത്ത മഴയെത്തുടർന്ന് വൻ പ്രളയക്കെടുതിയാണ് നേരിടുന്നത്. ജമ്മുകശ്മീർ, ഹിമാചൽ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഹിമാചലിൽ ആറ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കുളുവിൽ വീടുകൾ തകർന്നു. 1300 റോഡുകൾ മണ്ണ് വീണ് അടഞ്ഞു. അപകട സാധ്യതയെ തുടർന്ന് 280 റോഡുകൾ അടച്ചിട്ടു. ജമ്മുകശ്മീരിലും ഹിമാചലിലും ഉത്തരാഖണ്ഡിലും ഉരുൾപൊട്ടൽ മുന്നറിയിപ്പുണ്ട്. ഡൽഹിയും പ്രളയഭീതിയിലാണ്. പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
STORY HIGHLIGHT : sc-says-illegal-felling-of-trees-led-to-unprecedented-floods-landslides
















