കുർണൂൽ: ആന്ധ്രാപ്രദേശില്‍ അച്ഛനെ കൊലപ്പെടുത്തി ജോലി തട്ടിയെടുക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. രാമചാരിയുടെ മകൻ വീരസായിയാണ് പിടിയിലായത്. സർക്കാർ ബസ് ഡ്രൈവറായ അച്ഛനെയാണ് മകൻ കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ കോടുമുരു മണ്ഡലത്തിലെ പുലകുർത്തി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് 57 വയസ്സുകാരനായ പിതാവിനെ മകൻ കൊലപ്പെടുത്തിയത്.
യെമ്മിഗനൂർ ഡിപ്പോയിലെ ആർടിസി ബസ് ഡ്രൈവറാണ് കൊല്ലപ്പെട്ട രാമചാരി. ഭാര്യ വീരുപാക്ഷമ്മ, മകൻ വീരസായി, ഒരു മകൾ എന്നിവർക്കൊപ്പമാണ് രാമചാരി താമസിച്ചിരുന്നത്. ബിരുദധാരിയായ വീരസായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുകയായിരുന്നു.
അടുത്തിടെ ഗ്രാമത്തിലെ ഒരു സർക്കാർ ജീവനക്കാരൻ അസുഖം മൂലം മരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മകന് സർക്കാർ ജോലി ലഭിച്ചിരുന്നു. ഇതേത്തുടർന്ന്, അച്ഛനെ കൊലപ്പെടുത്തി സർക്കാർ ജോലി നേടാൻ വീരസായി തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി, വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് വീരസായി മാനസികാസ്വാസ്ഥ്യം അഭിനയിക്കുകയും ഉറങ്ങിക്കിടന്നിരുന്ന അച്ഛനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രാമചാരി മരിച്ചു.
















