കൃത്യനിർവഹണത്തിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഭീഷണിപ്പെടുത്തിയതിൽ വിവാദം. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ വി.എസ്. അഞ്ജന കൃഷ്ണ ഐപിഎസിനെയാണ് അജിത് പവാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി.
സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയതായിരുന്നു മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണ. ആ സമയത്തായിരുന്നു അജിത്ത് പവാറിന്റെ കോൾ. ഒരു പ്രാദേശിക എൻസിപി പ്രവർത്തകന്റെ ഫോണിലാണ് അദ്ദേഹം സംസാരിച്ചത്.
ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികൾ നിർത്തിവെക്കണമെന്നും അജിത് പവാർ ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാൽ, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനാൽ തന്റെ ഔദ്യോഗിക നമ്പരിലേക്ക് വിളിക്കാൻ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. ഞാൻ നിങ്ങൾക്കെതിരെ നടപടിയെടുക്കും. നിങ്ങൾക്ക് എന്നെ നേരിട്ട് കാണണമല്ലേ. എങ്കിൽ എന്റെ നമ്പർ എടുത്ത് വാട്‌സ്ആപ്പ് കോൾ ചെയ്യു. നിങ്ങൾക്ക് അത്ര ധൈര്യമുണ്ടോ – അജിത് പവാർ പറയുന്നു. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോൾ ചെയ്ത അജിത് പവാർ, നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി.
അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാൻ ധാർമികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. ഭീഷണിപ്പെടുത്തിയതല്ലെന്നും സ്ഥിതി വഷളാകാതിരിക്കാൻ ഇടപെട്ടതെന്നുമാണ് അജിത് പവാറിന്റെ വിശദീകരണം. പൊലീസ് സേനയിലെ വനിത ഉദ്യോഗസ്ഥരെ താൻ ബഹുമാനിക്കുന്നുവെന്നും നിയമവിരുദ്ധ ഖനനത്തിന് എതിരാണ് താനെന്നും അജിത് പവാർ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് അഞ്ജന. ടെക്‌സ്റ്റൈൽ ബിസിനസുകാരനാണ് അച്ഛൻ. അമ്മ കോടതിയിൽ ടൈപ്പിസ്റ്റാണ്. പൂജപ്പുരയിലെ സെന്റ് മേരീസ് സെൻട്രൽ സ്‌കൂളിലാണ് അഞ്ജല പഠിച്ചത്. നീരമങ്കര എൻഎസ്എസ് കോളജിൽ നിന്ന് കണക്കിൽ ബിരുദം നേടി. ഇതിനു ശേഷമാണ് സിവിൽ സർവീസ് എന്ന സ്വപ്‌നം അഞ്ജന യാഥാർഥ്യമാക്കുന്നത്. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്കുകാരിയായിരുന്നു.
STORY HIGHLIGHT :Meet Fearless Kerala-Born IPS Officer Who Told A Deputy CM, Call Me Directly
















