നാദാപുരം: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകൾ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ് കടയിലേക്ക് ഇരച്ചു കയറിയത്. പിന്നാലെ കടയുടെ കൂറ്റൻ ഗ്ലാസ് തകർന്ന് പത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ പേർക്ക് നിസ്സാര പരുക്കുമേറ്റു.
സാരമായ മുറിവു പറ്റിയ മുടവന്തേരി വണ്ണാറത്തിൽ ഷബീറിനെ(22) കോഴിക്കോട് മെഡിക്കൽ കോളജിലും നാദാപുരം സ്വദേശി സച്ചിനെ (16) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാദാപുരത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
കൈനാടി സ്വദേശി മുഹമ്മദ് ഷാമിൽ (18), നയാനിൽ (14), അദ്വൈദ് (15) വേറ്റുമ്മൽ, ആദിഷ് (15) വളയം, ഷാൽവിൻ (15) ചെക്യാട് എന്നിവർക്ക് നാദാപുരത്ത് സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകി. സംഭവത്തെ തുടർന്ന് വ്യാപാരി വ്യവസായി നിയോജക മണ്ഡലം പ്രസിഡന്റ് കണേക്കൽ അബ്ബാസിന്റെ നേതൃത്വത്തിൽ വ്യാപാരികൾ എത്തി കട പൂട്ടിച്ചു. ഇതിനിടയിലും വാക്കേറ്റവും സംഘർഷവും ഉണ്ടായി. പൊലീസും സ്ഥലത്തെത്തിയിരുന്നു.
നിയമവിരുദ്ധമായ ഓഫറുകളും അപകടം വരുത്തുന്ന തരത്തിലുള്ള പ്രചാരണ രീതികളും ആരായാലും നിർത്തേണ്ടതാണെന്നും ചുളുവിൽ വിറ്റഴിച്ച് ലാഭവും പ്രചാരണവും നടത്തുന്നവർ ജനങ്ങളുടെ ജീവന് വില കൽപിക്കണമെന്നും അല്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അപകടത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു.
















