കൊച്ചി മട്ടാഞ്ചേരിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തട്ടിപ്പിന് ഇരയായ വീട്ടമ്മയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി.
മണി ലോൻഡറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഉണ്ടെന്നും ഒഴിവാക്കാൻ പണം നൽകണം എന്നുമായിരുന്നു ആവശ്യം. ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ 12 തവണകളായി രണ്ട് കോടി 88 ലക്ഷത്തി പതിനായിരം രൂപയാണ് വീട്ടമ്മക്ക് നഷ്ടമായത്.
എഫ്ഐആറിൽ മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ് റാവു, വിജയ് ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യൻ എന്നിവരാണ് പ്രതികൾ. ഇവരുടെ പേരുകളും മേൽവിലാസവും യഥാർത്ഥമാണോ എന്നും തട്ടിപ്പിൽ മലയാളികൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വീട്ടമ്മ നൽകിയ തെളിവുകളും മറ്റ് വിശദാംശങ്ങളും സൈബർ വിംഗിന് കൈമാറി.
















