തൃശ്ശൂർ: തൃശൂർ പീച്ചിയിലെ പൊലീസ് സ്റ്റേഷൻ മർദനത്തിൽ സസ്പെൻഷൻ സാധ്യത തേടി പൊലീസ്. എസ്ഐ ആയിരുന്ന പി എം രതീഷിനെ പ്രാഥമികമായി സസ്‌പെൻഡ് ചെയ്യാനാണ് പൊലീസ് നീക്കം. വകുപ്പുതല അന്വേഷണം നടത്തുന്ന ദക്ഷിണമേഖല ഐജി ശ്യാം സുന്ദർ ഇന്ന് അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടിയെടുക്കും. പുറത്തുവന്ന മർദന ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി സസ്‌പെൻഡ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്.
ഇന്ന് വൈകീട്ടോടെ ഇക്കാര്യത്തിൽ തീരുമാനം അറിയാൻ സാധിക്കും. ഇവരെ മർദ്ദിച്ച എസ്ഐ രതീഷിനെതിരെ ഒരു വർഷം മുൻപ് അന്വേഷണം നടത്തിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതും ഇവർക്കെതിരെ നടപടി ആവശ്യം ശക്തമായതും. ഇതോടെയാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് നടപടി എടുക്കുന്നത്.
നിലവിൽ കൊച്ചി കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സിഐയാണ് പി എം രതീഷ്. 2023 മേയ് 24ന് തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജരെയാണ് പീച്ചി എസ്‌ഐ ആയിരുന്ന പി എം രതീഷ് മർദിച്ചത്. ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനേയും മകനേയുമാണ് എസ് ഐ മർദിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആൾ നൽകിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മർദനം. സംഭവത്തില്‍ പരാതി നൽകാൻ ഔസേപ്പും ഡ്രൈവറും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അപ്പോഴാണ് ചുമരുചാരി നിർത്തി മര്‍ദനം ഉണ്ടായത്. എസ്ഐ ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.
കേസ് ഒത്തുത്തീര്‍പ്പാക്കുന്നതിനായി എസ്ഐ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും മൂന്ന് ലക്ഷം പൊലീസുകാര്‍ക്കും രണ്ട് ലക്ഷം പരാതിക്കാരനായ ദിനേശിനും നല്‍കാന്‍ ആവശ്യപ്പെട്ടതായും ഹോട്ടൽ ഉടമ ഔസേപ്പ് പറയുന്നു. ഇല്ലെങ്കില്‍ പോക്സോ കുറ്റം ചുമത്തി മകനെ അറസ്റ്റ് ചെയ്യും എന്ന് എസ്ഐ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഔസേപ്പ് വ്യക്തമാക്കി.
രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോർട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു.
















