പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശവുമായി അജ്മാൻ. ഇനി മുതൽ നിർദ്ദിഷ്ട സ്ഥലങ്ങളിലല്ലാതെ പാർക്ക് ചെയ്താൽ കനത്ത പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അജ്മാൻ സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്.
അപകടകരവും അതിവേഗം തീപിടിക്കാൻ സാധ്യതയുള്ളതുമായ വസ്തുക്കളായതിനാൽ, ഇത്തരം വാഹനങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിലോ അധികൃതർ നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെയോ പാർക്ക് ചെയ്യാനോ നിർത്താനോ അനുവാദമുണ്ടായിരിക്കില്ല.
ഈ നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടി വരുമെന്ന് അജ്മാൻ സുപ്രീം എനർജി കമ്മിറ്റി അറിയിച്ചു.
നിയമലംഘനം കണ്ടെത്തിയാൽ പിഴ ഈടാക്കുകയും വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കി വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹനം പിന്നീട് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ലേലത്തിൽ വിൽക്കുന്നതാണ്.
ലൈസൻസുള്ള സ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ പെട്രോളിയം വ്യാപാരത്തിനുള്ള പെർമിറ്റ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാനുള്ള അധികാരവും കമ്മിറ്റിക്കുണ്ട്.
















