ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടു രേഖപ്പെടുത്തി. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്ത് മണിയ്ക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായി രാവിലെ തന്നെ എംപിമാർ എത്തിയിരുന്നു.എൻഡിഎ സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട തന്ത്രങ്ങൾ ആവിഷ്കരിക്കാൻ എൻഡിഎ-ഇൻഡ്യാ മുന്നണികൾ ഡൽഹിയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇൻഡ്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യം വെയ്ക്കുന്ന ക്രോസ് വോട്ടുകൾക്കുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ക്രോസ് വോട്ടുകൾ ഉണ്ടാകുമോ, അങ്ങനെയെങ്കിൽ അത് എവിടെ നിന്നാണ് ചോർന്നത് തുടങ്ങിയ കാര്യങ്ങൾ മുന്നണികൾ സൂക്ഷ്മമായി നിരീക്ഷിക്കും. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
















