നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്ത പതിനാലു കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഷവർമ പാഴ്‌സലായി വാങ്ങി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു.
പൂച്ചക്കാട്ടെ ഒരു ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്. വയറുവേദനയും ചർദ്ദിയെയും തുടർന്ന് കുട്ടികളെ കാഞ്ഞങ്ങാട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കുട്ടികൾക്കു പ്രശ്‌നങ്ങൾ ഉണ്ടായത്. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഹോട്ടൽ താത്‌കാലികമായി അടച്ചുപൂട്ടി.
പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിന പരിപാടിയിൽ ഭക്ഷണം വിളമ്പിയിരുന്നു. അത് തികയാതെ വന്നതോടെ കുറച്ചു കുട്ടികൾക്ക് സമീപത്തെ ഹോട്ടലിൽ നിന്നും ഷവർമ വാങ്ങി നൽകുകയായിരുന്നു. ഇതാണ് കുട്ടികൾക്ക് അസ്വസ്ഥതയ്ക്ക് കാരണമായതെന്നാണ് പരാതി.
പഴകിയ ഷവർമ നൽകിയെന്നാണ് ആരോപണം. ഇതിനെ തുടർന്ന് ആളുകൾ ഹോട്ടലിന് മുന്നിൽ ബഹളം വച്ചു. വിവരം അറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ആരോഗ്യ വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
നേരത്തെ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ചുള്ള ഭക്ഷ്യവിഷബാധ മൂലം 2022 മേയ് ഒന്നിന് കരിവെള്ളൂർ-പെരളം സ്വദേശിനി പി.ഇ.ദേവനന്ദ (16) മരിച്ചിരുന്നു.
















