ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി നടപടി തൽക്കാലത്തേക്ക് തുടരും. ഹർജി പരിഗണിച്ച ഹൈക്കോടതി ടോൾ പിരിവ് പുനഃസ്ഥാപിക്കണമെന്ന ദേശീയ പാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചില്ല. ഇടപ്പളളി മണ്ണൂത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്കിൽ പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാർ തീരുമാനമാകും വരെയാണ് ടോൾ പിരിവ് മരവിപ്പച്ചതെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അടിപ്പാത നിര്‍മിക്കുന്ന സ്ഥലത്ത് അപകടം പതിവെന്ന് പൊലീസ് റിപ്പോര്‍ട്ട്.
പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞിരുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുവെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. പലയിടത്തും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി എന്നും എന്‍എച്ച്എഐ പറയുന്നു. എന്നാല്‍, അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവ് എന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. പിന്നാലെയാണ് ഹൈക്കോടതി ജില്ലാ കളക്ടറുടെ നിലപാട് വിഷയത്തില്‍ തേടാന്‍ തീരുമാനിച്ചത്. മോണിറ്ററിംഗ് കമ്മറ്റിയുടെ ചേയര്‍മാന്‍ ജില്ലാ കളക്ടറാണ്. നാളെ ഓണ്‍ലൈനായി ഹാജരാകാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. നിലവിലെ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിശദീകരിക്കും. കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
പാലിയേക്കര ടോള്‍ തടഞ്ഞ ഹൈക്കോടതി നടപടിയുണ്ടായിട്ട് ഏകദേശം ഒരു മാസത്തോളമായി. അതിനുശേഷം, എന്‍എച്ച്എഐ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിന് ശേഷം ഹൈക്കോടതിയില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് കഴിഞ്ഞ തവണ എന്‍എച്ച്എഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, റദ്ദ് ചെയ്ത നടപടി പിന്‍വലിക്കാന്‍ കോടതി തയാറായിരുന്നില്ല. ഇന്നും സമാനമായ നിലപാട് തന്നെയാണ് ഹൈക്കോടതി സ്വീകരിച്ചത്.
















