സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമായി തുടരും. ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലേര്‍ട്ടാണ്. ഈ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.
നാളെ 4 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും, തെക്കന്‍ ഒഡീഷയ്ക്കും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴിയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 30-40 കി.മീ വേഗതയില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്നും ഇന്ന് ഉച്ചയ്ക്ക് 1.45ന് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഇന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ല. എന്നാല്‍ ഇന്ന് മുതല്‍ സെപ്തംബര്‍ 13 വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടലിലും, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും 40-65 കി.മീ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















