കൊച്ചി: പതിനെട്ടുകാരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഹർജിക്കാരനുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹം എന്ന് വ്യക്തമാക്കി പെൺകുട്ടിതന്നെ സത്യവാങ്മൂലം ഫയൽചെയ്ത സാഹചര്യത്തിൽ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകർക്കും. കേസില്ലാതായാൽ ഹർജിക്കാരനും പെൺകുട്ടിയും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത ഏറെയാണെന്നും കേസ് റദ്ദാക്കിയ ഉത്തരവിൽ ജസ്റ്റിസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു. കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിഗണിച്ചതെന്ന് കോടതി വിലയിരുത്തി.
തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പതിനെട്ടുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്കൂൾ സഹപാഠിയായ പതിനേഴരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് 2023-ൽ രജിസ്റ്റർചെയ്ത കേസിൽ ചുമത്തിയിരുന്നത്. സഹപാഠികളായ ഹർജിക്കാരനുമായി അടുത്ത ബന്ധമുണ്ടാകുമ്പോൾ പെൺകുട്ടിക്ക് പ്രായം പതിനേഴരവയസ്സായിരുന്നു.
















