സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിന് പിന്നാലെ നേപ്പാളിൽ ആരംഭിച്ച ജെൻസി പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ, നേപ്പാളിലുള്ള മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചു.
നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന് സൈന്യം അറിയിച്ചു. കലാപത്തെ തുടർന്ന് അടച്ച കാഠ്മണ്ഡു വിമാനത്താവളം ഒരു ദിവസത്തിനുശേഷം തുറന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇതുവരെ 25 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 633 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
















