തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി കലഹം. രാഹുലിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് ആരോപണം. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുലിനെ ഒരുകാരണവശാലും പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉറച്ചുനിൽക്കുകയാണ്. അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കണോയെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം എംഎൽഎയെന്ന നിലയിൽ രാഹുലിനുണ്ടെന്ന വാദം ഒരുവിഭാഗം ഉന്നയിക്കുന്നു. രാഹുൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വരുംദിവസങ്ങളിൽ കോൺഗ്രസ് നേതൃത്വം യോഗം ചേരും.
ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. രാഹുലിനെതിരെ ഇതുവരെ സ്ത്രീകള്‍ മൊഴി നല്‍കാന്‍ തയ്യാറാകാത്തതും കേസ് അന്വേഷണത്തില്‍ വെല്ലുവിളിയാണ്. സ്ത്രീകളുടെ മാധ്യമങ്ങളിലൂടെ അടക്കമുള്ള വെളിപ്പെടുത്തലുകള്‍ ഏതെങ്കിലും തരത്തില്‍ പരാതിയായി കണക്കാക്കാന്‍ കഴിയുമോ എന്നാണ് ക്രൈംബ്രാഞ്ച് നിലവില്‍ നിയമപദേശം തേടുന്നത്.
















