ആലപ്പുഴ: പൂരംകലക്കൽ മുതൽ കസ്റ്റഡി മർദ്ദനങ്ങളിൽ വരെ പൊലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികൾ. തലോടലും മൃദുസമീപനവും എന്തിനാണെന്നും സംസ്ഥാന സെക്രട്ടറി പൊലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും പ്രതിനിധികള്‍ ചോദിച്ചു.
ആഭ്യന്തര വകപ്പുനെ ഇങ്ങനെ തഴുകുന്നത് എന്തിനെന്നും പൊതു ജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ എന്തിനെന്നും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. തൃശൂർ പൂരം കലക്കലിൽ വിവാദമുണ്ടായിട്ടും പാർട്ടി പ്രതിരോധിച്ചോയെന്നും പ്രതിനിധികള്‍ ചോദിച്ചു. ഇരയാക്കപ്പെട്ടത് കെ രാജനല്ലെയെന്ന് പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകുന്നത് എന്തിനാണെന്നും പൊലീസ് പ്രവര്‍ത്തിച്ചത് ബിജെപിക്കും ആര്‍എസ്എസിനും വേണ്ടിയാണെന്നും സർക്കാരിന്‍റെ നല്ല പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു.
പൂരംകലക്കൽ വിവാദത്തിൽ മന്ത്രി കെ രാജനാണ് സർക്കാരിന് മുന്നിലെ പ്രധാന പരാതിക്കാരൻ. എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പരസ്യമായ എതിർ സ്വരവും സിപിഐക്കുണ്ടായിരുന്നു. എന്നാൽ, കസ്റ്റഡി മർദ്ദന പരമ്പരകൾ അടക്കം സമീപകാലത്ത് ഒന്നുമില്ലാത്ത വിധം പൊലീസ് സേനയും ആഭ്യന്തര വകുപ്പും പ്രതിരോധത്തിൽ നിൽക്കെ രാഷ്ട്രീയ റിപ്പോർട്ടിൽ പൊലീസിനെ വാനോളം പുകഴ്ത്തുകയായിരുന്നു ബിനോയ് വിശ്വം. പ്രമയത്തിന്‍റെ കരട് ചർച്ച ചെയ്ത സംസ്ഥാന കൗൺസിലിന്‍റെ പൊതുവികാരം പോലും മറികടന്ന് പാർട്ടി സെക്രട്ടറി എടുത്ത തീരുമാനത്തിൽ പ്രതിനിധികൾക്ക് കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ വിമർശനം രേഖകളിൽ ഉൾപ്പെടുത്താതെ നോക്കണമെന്ന ന്യായമാണ് ബിനോയ് വിശ്വത്തിന്‍റേത് . എന്നാൽ, പൊതുജനത്തിന് അറിയുന്ന കാര്യങ്ങളിൽ പുകമറ എന്തിനെന്ന് ചോദിച്ചുകൊണ്ടാണ് പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചത്.പരാതി ഉയർത്തിയ മന്ത്രി കെ രാജന് പിന്തുണക്കാൻ പോലും പാർട്ടി സംവിധാനത്തിന് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വെളിയം ഭാർഗവനും സികെ ചന്ദ്രപ്പനും എല്ലാം ഇരുന്ന കസേരയാണെന്ന് ഓർക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പൂർത്തിയാക്കിയ ഗ്രൂപ്പ് ചർച്ചകളിൽ പോലും ബിനോയ് വിശ്വത്തിന്‍റെ സിപിഎം വിധേയത്വത്തിനെതിരെ അമര്‍ഷം ശക്തമാണ്.
















