തിരുവനന്തപുരം: ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകളാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം. പ്രയോഗിക പ്രശ്നം ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയെ ഒപ്പം നിർത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ നട്ട് വളർത്തിയ ചന്ദനമരങ്ങൾ വനം വകുപ്പ് അനുമതിയോടെ വെട്ടാൻ അനുമതി നൽകുന്ന ബില്ലും മന്ത്രിസഭ ഇന്ന് അംഗീകരിക്കും. ബില്ലുകൾ വരുന്ന സഭ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് ശ്രമം.
















