തിരുവനന്തപുരം: കേരളം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലേക്ക്. ബിഹാറിൽ തുടക്കമിട്ട വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്‌ഐആർ) കേരളത്തിലും നടപ്പാക്കും. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പ്രഖ്യാപിക്കുന്നമുറയ്ക്ക് പട്ടികപുതുക്കൽ തുടങ്ങുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇത് പൂർത്തിയാക്കും. 2002-ലെ പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കുക. ഇതിന് മൂന്നുമാസം വേണ്ടിവരുമെന്ന് സിഇഒ പറഞ്ഞു. 2002-ലെ പട്ടികയിലുള്ളവർ പേര് നിലനിർത്താൻ പുതിയതായി രേഖകൾ നൽകേണ്ട. 2002-നുശേഷം പേരുചേർത്ത, 2025-ലെ പട്ടികയിലുള്ളവർ കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളിൽ ഏതെങ്കിലുമൊന്ന് നൽകണം.
ആധാർകാർഡും രേഖയായി പരിഗണിക്കും.പുതുതായി പേരുചേർക്കുന്നവരും രേഖ നൽകണം. രണ്ടുപട്ടികയിലും പേരുള്ള എല്ലാവരും എന്യുമറേഷൻ ഫോറം പൂരിപ്പിച്ചുനൽകണം. വോട്ടർപട്ടിക വെബ്‌സൈറ്റിലുണ്ടാകും. പേരുചേർക്കുന്നതിനൊപ്പം ഒഴിവാക്കാനും മറ്റൊരിടത്തേക്ക് മാറ്റാനും അവസരമുണ്ട്. രാഷ്ട്രീയപ്പാർട്ടി പ്രതിനിധിക്ക് പേരുചേർക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയിരിക്കാനാണ് സാധ്യത.
















