പൊലീസ് അതിക്രമങ്ങൾക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയിൽ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങൾക്ക് വേണ്ടി സഭയിൽ വിചാരണ നടത്തും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തങ്ങൾ കൂട്ടായ നടപടിയെടുത്തു. ബലാത്സംഗകേസിലെ പ്രതി ഉള്‍പ്പെടെ ഭരണപക്ഷത്തിരിക്കുന്നു. യുവാക്കളെ ഇനിയും പിന്തുണയ്ക്കും. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായതെല്ലാം വ്യാജ അക്കൗണ്ടുകളിൽ നിന്നാണ്. പാർട്ടി പൂർണ്ണപിന്തുണ നൽകിയെന്നും അദ്ദേഹം പ്രതികരിച്ചു.
സർവസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ നേരിടാൻ പോകുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങൾ ഇപ്പോഴുണ്ടായിട്ടുണ്ട്. കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം പുറത്തുവന്നപ്പോൾ തന്നെ കേരളം ഞെട്ടി. അതിനുപിന്നാലെ നിരവധി കസ്റ്റഡി മർദ്ദനങ്ങളുടെ കഥ പുറത്തുവന്നു. പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോൾ കേരള പൊലീസ് ജനങ്ങളെ നാണം കെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒട്ടകപക്ഷി മണ്ണിൽ തല പൂഴ്ത്തി വച്ചിരിക്കുകയാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് ഞങ്ങൾ നിയമസഭയിൽ മറുപടി പറയിക്കുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
















