തിരുവനന്തപുരം: 15–ാം കേരള നിയമസഭയുടെ 14–ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ഒക്‌ടോബർ 10വരെ 12 ദിവസം സഭ ചേരുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
ആഗോള അയ്യപ്പ സംഗമവും, ശബ്ദ രേഖ വിവാദവും, ആരോഗ്യ വകുപ്പിലെ വീഴ്ചകളും സഭയിൽ ചർച്ചയാകും. അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ സഭയിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 15 നും ഒക്ടോബർ 10 നുമിടയിലുള്ള 12 ദിവസമാണ് സഭ ചേരുക. ഒക്‌ടോബര്‍ ആറിന് 2025–-26 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഒക്‌ടോബര്‍ 10ന് സഭ പിരിയും.















