പത്തനംതിട്ട: ഹണി ട്രാപ്പ് കേസില്‍ പ്രതിയായ രശ്മിയുടെ ഫോണില്‍ 5 വീഡിയോ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. രശ്മിയുടെ ഫോണിൽ ആലപ്പുഴ സ്വദേശിയായ 19കാരനൊപ്പം വിവസ്ത്രയായി നിൽക്കുന്നതിന്റെ ദൃശ്യവും കണ്ടെത്തി. കേസിൽ പ്രതികളായ ദമ്പതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.
ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്‍ അടിച്ചും നഖത്തിനടിയില്‍ മൊട്ടുസൂചി തറച്ചുകയറ്റിയും മുറിവില്‍ പെപ്പര്‍ സ്പ്രേ അടിച്ചും യുവാക്കളെ പീഡിപ്പിച്ച സംഭവത്തില്‍ കോയിപ്രം മലയില്‍ വീട്ടില്‍ ജയേഷ് രാജപ്പന്‍ (30), ഭാര്യ എസ്. രശ്മി (25) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സ്വദേശിയായ 19-കാരനായ യുവാവിനൊപ്പം രശ്മി വിവസ്ത്രയായി നില്‍ക്കുന്നതടക്കം അഞ്ച് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഈ കേസില്‍ നിര്‍ണായകമാകുമെന്നാണ് പോലീസ് പറയുന്നത്. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം.
യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് പുറമെയാണ് ആലപ്പുഴ സ്വദേശിയായ യുവാവിനൊപ്പം വിവസ്ത്രയായി നില്‍ക്കുന്നതിന്റെ ദൃശ്യവും രശ്മിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയത്. ഈ ദൃശ്യങ്ങളുടെ സാഹചര്യത്തില്‍ ആലപ്പുഴ സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇയാളോട് ചോദ്യംചെയ്യലിന് എത്താന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിക്കുന്നതിന്റെയും നഖത്തിനിടയില്‍ മൊട്ടുസൂചി തറയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ജയേഷിന്റെ ഫോണിലാണ്. ഇത് ഇയാള്‍ രഹസ്യകോഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഡ് പറഞ്ഞുകൊടുത്തുവെങ്കിലും തുറക്കാന്‍ പോലീസ് ശ്രമിച്ചില്ല. കോഡ് തെറ്റാണെങ്കില്‍ ഫോള്‍ഡര്‍ തുറക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടും. അതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുറക്കാനാണ് ശ്രമിക്കുന്നത്.ആലപ്പുഴ സ്വദേശിയായ 19-കാരന് മര്‍ദനമേല്‍ക്കുന്നത് ഈ മാസം ഒന്നാം തീയതിയാണ്. ജയേഷിനൊപ്പം ബെംഗളൂരുവില്‍ ക്രഷര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നയാളാണ് ഇയാള്‍. മറ്റൊരു പരാതിക്കാരനായ റാന്നി അത്തിക്കയം സ്വദേശിയായ 29-കാരനും ബെംഗളൂരുവില്‍ ക്രഷര്‍ കമ്പനിയില്‍ ജയേഷിനൊപ്പം ജോലി ചെയ്തിരുന്ന ആളാണ്.
ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് വന്ന 19-കാരനെ മാരാമണ്ണില്‍നിന്നും ജയേഷ് ബൈക്കില്‍ തന്റെ വീട്ടിലെത്തിച്ചു. രശ്മിയുമായി ലൈംഗികപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇത് മൊബൈലില്‍ ചിത്രീകരിച്ചു. പിന്നീട് ഷാള്‍ ഉപയോഗിച്ച് കൈകള്‍ കെട്ടി, വാക്കത്തി കഴുത്തില്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കമ്പിവടികൊണ്ട് കൈയിലും കാലിലും ഇടിച്ചു.സൈക്കിള്‍ച്ചെയിന്‍ ഉപയോഗിച്ച് കണ്ണിലും വയറിലും ഇടിച്ചു. മുറിയില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദിച്ചു. രശ്മി കട്ടിങ് പ്ലെയര്‍ ഉപയോഗിച്ച് യുവാവിന്റെ കൈവിരല്‍ അമര്‍ത്തി. തുടര്‍ന്ന് കട്ടിലില്‍ കിടത്തി വിവസ്ത്രനാക്കി പെപ്പര്‍ സ്‌പ്രേ അടിച്ചു.കൈയിലുണ്ടായിരുന്ന 19,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് യുവാവിനെ ഓട്ടോസ്റ്റാന്‍ഡില്‍ ഇറക്കിവിട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
















