രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയതില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു. ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങൾ ഉയർന്നുവന്നു. പൂർവകാല ചരിത്രം ഇങ്ങനെയായിരുന്നുവെന്നത് ന്യായീകരണം ആക്കാൻ പാടില്ല. രാഹുൽ സഭയിലെത്തിയത് സഭയിൽ അലങ്കോലം സൃഷ്ടിക്കാനുള്ള ശ്രമത്തിനാണ്. കോൺഗ്രസിലെ പ്രമുഖ വിഭാഗത്തിന് ഈ നടപടിയിൽ കടുത്ത പ്രതിഷേധമുണ്ട്. ഭരണപക്ഷം തന്റെ ഉത്തരവാദിത്വം നിർവഹിക്കുകയാണെന്നും അതിനെ അലങ്കോലപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ കോൺഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ വെല്ലുവിളിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്.
അതേസമയം രാഹുൽ എത്തിയത് മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിർന്ന നേതാക്കൾ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിർത്തെങ്കിലും പിന്നീട് രാഹുൽ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ നിലനിൽക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വരവ്. രാഹുൽ സഭയിലേക്ക് എത്തരുതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കൾക്ക് രാഹുൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി യോഗം നടക്കുന്ന ദിവസം തന്നെ പാർട്ടിയെ വെല്ലുവിളിച്ചാണ് നിയമസഭയിൽ എത്തിയത്.
















