ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ ഓട്ടോമേറ്റഡ് കൺട്രോൾ റൂമുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സുപ്രീം കോടതി. സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇക്കാര്യം മുന്നോട്ട് വെച്ചത്.
പൊലീസ് സിസിടിവി ക്യാമറകൾ ഓഫ് ചെയ്യുകയോ റെക്കോർഡിംഗുകൾ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രശ്നം പരിഹരിക്കാനുള്ള ഒരേയൊരു മാർഗം അത്തരമൊരു നടപടിയാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം നൽകുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് സിസിടിവികളുടെ പ്രവർത്തനത്തിനായി ഓട്ടോമാറ്റിക് കൺട്രോൾ റൂമുകളാണ് വേണ്ടതെന്ന് സുപ്രീം കോടതി നിർദേശിച്ചത്. സിസിടിവികൾ പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
സ്വതന്ത്ര ഏജൻസികൾക്ക് പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്താൻ അനുമതി നൽകുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ 7-8 മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ ദൈനിക് ഭാസ്‌കർ പത്രത്തിൽ വന്നതിനെത്തുടർന്ന് പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകളുടെ അഭാവത്തെക്കുറിച്ച് ഈ മാസം ആദ്യം രജിസ്റ്റർ ചെയ്ത സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു ബെഞ്ച്.
















