ചെറുവത്തൂർ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി ഗിരീഷാണ് പിടിയിലായത്. ഇതോടെ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 10 പേർ പിടിയിലായി. ഇനി 6 പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ശക്തമാക്കി.
എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കാലയളവിൽ വീട്ടിലും വിവിധ ഇടങ്ങളിലുമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത്. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം. സർക്കാർ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്‌ബോൾ പരിശീലകരുമുൾപ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഉൾപ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
വിദ്യാർഥിയുടെ മൊബൈൽഫോൺ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകൾ ലഭിച്ചത്. വിദ്യാർഥിക്ക് ഡേറ്റിങ് ആപ്പിൽ അക്കൗണ്ടുള്ളതായി പരിശോധനയിൽ വ്യക്തമായി. പ്രായപൂർത്തിയാകാത്ത വിദ്യാർഥി എങ്ങനെ ഇതിൽ അക്കൗണ്ട് തുറന്നുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. പ്രതികൾ വിദ്യാർഥിയെ വിളിച്ചതും പണം അയച്ചുകൊടുത്തതായും അന്വേഷണസംഘം കണ്ടെത്തി. ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതികളെ പിടിച്ചത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലയിൽ നിന്നുള്ളവരും പ്രതിപട്ടികയിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
















