തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തിന് സഭയിൽ അനുമതി. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെയാണ് ചർച്ച. തുടർച്ചയായ രണ്ടാം ദിവസവും സഭ നിർത്തിവെച്ച് അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകി
സ്പീക്കർ.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒട്ടേറെ പേർ മരണമടഞ്ഞതായും രോഗം തടയാൻ സർക്കാർ കാര്യക്ഷമമായ ഇടപ്പെടൽ നടത്താത്തതുമൂലം ആരോഗ്യമേഖലയിലെ പ്രതിസന്ധി ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിച്ചു. എംഎൽഎമാരായ എൻ. ഷംസുദീൻ, ഐ.സി. ബാലകൃഷ്ണൻ, മോൺസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ കെ.കെ. രമ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
പൊതുജനാരോഗ്യ പ്രാധാന്യമുള്ള വിഷയമായതിനാലും പൊതുജനാരോഗ്യ സംവിധാനത്തെ സംബന്ധിച്ച് തെറ്റായ പ്രചരണങ്ങൾ നടക്കുന്നതിനാലും ഇതിന്റെ വസ്തുതകളും യാഥാർത്ഥ്യവും പൊതുസമൂഹം അറിയേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സഭയെ അറിയിച്ചു.വിഷയം ചർച്ചയ്ക്കെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ഭരണപക്ഷം പരിഹാസവുമായി രംഗത്തെത്തി. ഇന്നലെ എന്തു പറ്റിയെന്ന് പരിഹാസ രൂപേണ ചോദ്യമുയർന്നപ്പോൾ എന്തു പറ്റിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മറുചോദ്യം ഉയർത്തി. പ്രതിപക്ഷം നോട്ടീസ് നൽകുന്നത് പ്രധാനപ്പെട്ട വിഷയം സഭയിൽ ചർച്ചയ്ക്കെടുക്കേണ്ടതിനാണെന്നും പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെടുമ്പോൾ ഭരണപക്ഷം പരിഹസിക്കുന്നത് എന്തിനാണെന്നും വി.ഡി. സതീശൻ ചോദിച്ചു.
















