ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഗുരുതര കണ്ടെത്തലുമായി ഹൈക്കോടതി. ലോഹപാളികളുടെയും പീഠത്തിന്‍റെയും ഭാരം കുറഞ്ഞതായി കണ്ടെത്തി. നാലര കിലോയോളം ഭാരം ആണ് കുറഞ്ഞത്. കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ലോഹത്തിന്‍റെ ഭാരം കുറഞ്ഞതെങ്ങനെയെന്ന് ചോദ്യം. വിജിലന്‍സ് മൂന്നാഴ്്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2019ലെ അറ്റകുറ്റപ്പണിക്ക് പിന്നാലെയാണ് കുറവ്. ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണം. സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി.
2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യം ദേവസ്വം വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഇതുവരെ എന്തുകൊണ്ടാണ് അറിയാത്തതന്നെ് കോടതി ആരാഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ മുന്‍പിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണാധികാള്‍ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയര്‍ത്തി. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ തീരുമാനമെടുത്തതിലും കോടതി സംശയമുന്നയിച്ചു.
അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്.
ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യൽ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ബുധനാഴ്ച പ്രതികരിച്ചിരുന്നു. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്.
ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിര്‍മിച്ചത്. മൂന്നുപവന്‍ സ്വര്‍ണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നാണ് സ്‌പോണ്‍സര്‍ പറയുന്നത്. ശബരിമലയിസലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല നല്‍കിയ ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നതിലും വ്യക്തവരേണ്ടതുണ്ട്.
പീഠം നല്‍കിയതായും അളവിലെ വ്യത്യാസം കാരണം ദ്വാരപാലക ശില്‍പ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിച്ചില്ലെന്നും മാത്രമാണ് അറിയാനായതെന്ന് സ്‌പോണ്‍സര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാളികളുടെ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഘട്ടത്തില്‍ ഈ പീഠം കൂടി ഉണ്ടാകുമെന്ന് കരുതിയതായും എന്നാല്‍ അത് ഇല്ലായിരുന്നുവെന്നും പറയുന്നു
















