പന്തളം: ആഗോള അയ്യപ്പ സംഗമത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അറിയിച്ചു. ശബരിമലയിൽ ഭക്തജനങ്ങൾക്ക് ഉപകാരപ്രദമായ വികസനങ്ങൾ വരുന്നതിന് പന്തളം കൊട്ടാരത്തിന് അഭിപ്രായ വിത്യാസമില്ലെന്നും കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി മൂലമാണ് പരിപാടിയിൽ പങ്കെടുക്കാതെന്നും പ്രതിനിധികൾ അറിയിച്ചു.
ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചിട്ടും കൊട്ടാരത്തിലെ വലിയ തമ്പുരാനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ കൊട്ടാരം അറിയിച്ചിരുന്നത്. 2018ലെ കേസുകളുടെ കാര്യങ്ങളിൽ അത് പിൻവലിക്കുന്നതിനുള്ള നടപടികൾ വേണ്ടപ്പെട്ട അധികാരികളുമായി ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന ബോഡിന്‍റെ വാക്ക് വിലക്കെടുത്താണ് കൊട്ടാരം മുന്നോട്ടുപോയിരുന്നത്. എന്നാൽ യുവതീപ്രവേശന കേസുകൾ ഉടൻ പിൻവലിക്കില്ലെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞത്. സുപ്രീംകോടതിയിലുള്ള കേസുകളിലും മുൻപുണ്ടായിരുന്ന നിലപാടുതന്നെ ആവർത്തിച്ച സർക്കാർ തീരുമാനം പ്രതിഷേധാത്മകവും, ഭക്തജനങ്ങൾക്ക് വേദനാജനകവുമാണ്.
കേസുകൾ പിൻവലിക്കുക എന്നതായിരുന്നു പന്തളം കൊട്ടാരം പ്രധാനമായും ആവശ്യപ്പെട്ട കാര്യം. സർക്കാറും ദേവസ്വം ബോഡും ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താതെ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ചു കൊണ്ടു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മറിച്ചുള്ള തീരുമാനങ്ങളോട് യോജിക്കാനാകില്ല. കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി സെപ്റ്റംബർ 27നു മാത്രമേ കഴിയുകയുള്ളു. അതുവരെ ഇതുപോലെ ഉള്ള ചടങ്ങിൽ നിന്നും കൊട്ടാരം വിട്ടുനിൽക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.
















