പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. എഐസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ പത്ത് മണിക്കാണ് വാർത്താ സമ്മേളനം. വിഷയം വ്യക്തമാക്കിയിട്ടില്ലെങ്കിലും വോട്ട് ചോരിയിലെ തുടർ വാർത്താ സമ്മേളനമാകാനാണ് സാധ്യത.
വോട്ട് ചോരിയിലെ തുടർ ക്രമക്കേടുകൾ വൈകാതെ പുറത്ത് വിടുമെന്നും, ഹൈഡ്രജൻ ബോംബായിരിക്കുമെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ ഇന്ന് നടക്കാനിരിക്കുന്ന വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
ആ വിവരങ്ങൾ പുറത്ത് വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ മുൻപിൽ നിൽക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു.
വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രാഹുൽ ഗാന്ധി വരാനിരിക്കുന്ന ഹൈഡ്രജൻ ബോബിനെക്കുറിച്ച് പറഞ്ഞത്. ‘ആറ്റം ബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്? ആറ്റം ബോംബിനേക്കാൾ വലുത് ഹൈഡ്രജൻ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു.
ബിജെപി നോക്കിയിരുന്നോളൂ, ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്’ ബോംബ് പൊട്ടിയാൽ മോദിക്ക് മുഖം പുറത്ത് കാണിക്കാൻ കഴിയില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.
















