ജറുസലേം: ലോകത്തിലെ ആദ്യത്തെ ഹൈ പവർ ലേസർ ഇന്റർസെപ്റ്റർ സിസ്റ്റം വിന്യസിച്ച് ഇസ്രയേൽ. ലോകത്ത് ഇതാദ്യമായിട്ടാണ് ലേസർ എയർ ഡിഫൻസ് സിസ്റ്റം ഉപയോഗത്തിൽ വരുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അയൺ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേൽ വിന്യസിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തിൽ വിജയകരമായി പരീക്ഷിച്ചതാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ സൈനിക പ്രതിരോധ ശക്തികളിലേക്ക് പുതുതലമുറ ആയുധം കൂടിയെത്തുന്നതോടെ രാജ്യം കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിശ്വസിക്കുന്നത്.പ്രതിരോധത്തിനായി നേരത്തെ തന്നെ അയൺ ഡോമുകൾ ഇസ്രയേലിന്റെ പക്കലുണ്ട്. ഇവ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇസ്രയേൽ. ആധുനിക യുദ്ധരീതികളെ എന്നെന്നേക്കുമായി മാറ്റിമറിക്കാൻ സാധിക്കുന്ന തരത്തിലുള്ള അയൺ ബീം ലേസർ സിസ്റ്റം ഈ ആഴ്ച തുടക്കത്തിലാണ് റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് പുറത്തിറക്കിയത്.
അയൺ ബീം വൈകാതെ തന്നെ പുറത്തിറക്കുമെന്ന് ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുമായുള്ള യുദ്ധസമയത്തായിരുന്നു ഇസ്രയേൽ ഇക്കാര്യം അറിയിച്ചത്. അധികച്ചെലവില്ലാതെ തന്നെ ശത്രുക്കളെ തുരത്താം എന്നതാണ് അയൺ ബീമിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത മിസൈൽവേധ സംവിധാനങ്ങൾക്ക് 60000 ഡോളർ മുതലാണ് ചെലവ്. എന്നാൽ അയൺ ബീം ലേസർ സാങ്കേതിക വിദ്യയ്ക്ക് ഷോട്ടിന് കേവലം രണ്ടുഡോളർ മാത്രമാണ് ചെലവ്. യുദ്ധത്തിനിടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഇസ്രയേലിന് വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് പറഞ്ഞത്.
ശത്രുക്കൾ കണ്ണകലത്തിൽ പ്രത്യക്ഷപ്പെട്ടാൽ ചുട്ടു ചാമ്പലാക്കാൻ അയൺ ബീമിന് നിമിഷനേരം മതി. ശത്രുക്കളെ സാമ്പത്തികമായി തകർക്കുന്നതിനൊപ്പം തന്നെ ജനങ്ങളുടെ ജീവനുകൾ സംരക്ഷിക്കാനും സാധിക്കുമെന്ന് നഫ്താലി ബെനറ്റ് കൂട്ടിച്ചേർത്തു.റോക്കറ്റുകളും മിസൈലുകളും തടസ്സപ്പെടുത്തുന്നതിന് ഇതിനകം തന്നെ ശ്രദ്ധനേടിയ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമില്‍ നിന്ന് വ്യത്യസ്തമായി, അയണ്‍ ബീം ‘അഭൂതപൂര്‍വമായ കൃത്യതയോടെ’ മോര്‍ട്ടാറുകള്‍, റോക്കറ്റുകള്‍, ഡ്രോണുകള്‍ എന്നിവ തകര്‍ക്കാനുള്ള അത്യാധുനിക ലേസര്‍ സംവിധാനമാണ്.
















