സിപിഐഎം നേതാവ് കെ ജെ ഷൈനിന്റെ അധിക്ഷേപ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലുവ സൈബര്‍ സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
അപകീര്‍ത്തിപരമായി വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരെയും പത്രത്തിനെതിരെയും അഞ്ച് കോണ്‍ഗ്രസ് അനുകൂല വെബ് പോര്‍ട്ടലുകള്‍ക്കും എതിരെയാണ് കേസെടുത്തത്. കെ ജെ ഷൈനിന്റെ വീട്ടിലെത്തി, അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്.
ഒരു മണിക്കൂറോളമാണ് പൊലീസ് ഷൈനിന്റെ മൊഴിയെടുത്തത്. തെളിവുകളും താന്‍ അനുഭവിച്ച വിഷമതകളും പൊലീസിനോട് പറഞ്ഞുവെന്ന് ഷൈന്‍ വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തിയതില്‍ വ്യക്തിപരമായി അറിയാവുന്ന ആളുകളുമുണ്ടെന്നും അധികവും കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നെന്നും ഷൈന്‍ പറഞ്ഞു.
അതേസമയം, സമൂഹമാധ്യമങ്ങളില്‍ തുടരുന്ന സൈബര്‍ ആക്രമണത്തില്‍ വി ഡി സതീശനെ ഉന്നം വയ്ക്കുകയാണ് കെ ജെ ഷൈന്‍. ഒരു ബോംബ് പൊട്ടുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കിയെന്ന് കെ ജെ ഷൈന്‍ പറഞ്ഞു. ആദ്യം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടന്നത് ഹീനമായ സൈബര്‍ ആക്രമണം. വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍ പറവൂരിലെ ചില കേന്ദ്രങ്ങള്‍ എന്ന് കെ ജെ ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് തോമസും ആരോപിച്ചു. എന്നാല്‍ ആരോപണം വി ഡി സതീശന്‍ തള്ളി.
വ്യാജപ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗോപാലകൃഷ്ണനെന്നും അധിക്ഷേപിച്ചവരെ നിയമപരമായി നേരിടുമെന്നും വൈപ്പിന്‍ എംഎല്‍ കെ എന്‍ ഉണ്ണികൃഷ്ണനും പറഞ്ഞു. കെ ജെ ഷൈനിന്റെ പേര് പറയാതെ പോസ്റ്റ് പങ്കുവെച്ചുവെന്ന് കോണ്‍ഗ്രസ് പ്രാദേശിക ഗോപാലകൃഷ്ണന്‍ സമ്മതിച്ചു. എന്നാല്‍ വിവാദത്തിന്റെ ഉറവിടം സിപിഐഎം ആണെന്നും ഇയാള്‍ പറഞ്ഞു.
















