ന്യൂഡല്‍ഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ ‘റെയിൽ നീർ’ന്റെ വില കുറച്ച് റെയിൽവേ മന്ത്രാലയം. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണിത്. ഒരു ലിറ്റര്‍ വെള്ളത്തിന് പകരം 15 രൂപയ്ക്ക് പകരം 14 രൂപയും 500 എംഎല് കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് ഇനി ഈടാക്കുക. 22 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.
അടുത്തിടെ നിലവിൽവന്ന ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറിലൂടെയും എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിലൂടെയുമാണ് ഈ തീരുമാനം അറിയിച്ചത്. വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു.
ഈ മാറ്റം റെയിൽവേ പരിസരങ്ങളിലും ട്രെയിനുകളിലും വിൽക്കുന്ന മറ്റ് ബ്രാൻഡുകളിലെ കുപ്പിവെള്ളത്തിനും ബാധകമാണ്. ഈയടുത്ത് നടന്ന ജി.എസ്.ടി. പരിഷ്കരണത്തിന്റെ ഭാഗമായി 12% , 28% നിരക്കുകൾ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ലയിപ്പിച്ച് യുക്തിസഹമാക്കിയിരുന്നു. സെപ്റ്റംബർ 3-ന് നടന്ന 56-ാമത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പുതിയ നിരക്കിന്റെ പൂർണ്ണമായ ആനുകൂല്യങ്ങൾ ഉപഭോക്താക്കളിലേക്ക് കൈമാറണമെന്ന് സർക്കാർ വ്യവസായങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആഭ്യന്തര ഉത്പന്നങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കാനും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
















