ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം രംഗത്ത്. പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയ ശേഷം രാജ്യത്ത് വാഹനാപകടങ്ങളുടെയും മൊത്തത്തിലുള്ള നിയമലംഘനങ്ങളുടെയും എണ്ണം കുറഞ്ഞതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു.
ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നത് ഒരു സാധാരണ നിയമലംഘനമായി തുടരുന്നുണ്ട്. ഇത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുകയും റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, വെറും ആറ് ദിവസത്തിനുള്ളിൽ വൻതോതിലുള്ള നിയമലംഘനങ്ങൾ കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ആറ് ദിവസത്തെ പരിശോധനകളിൽ ഓവർടേക്കിങ്, ഗതാഗതം തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 1,300 നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്. ഈ നിയമലംഘനങ്ങൾ ഗതാഗത തടസ്സങ്ങൾക്ക് മാത്രമല്ല, നിരവധി അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് മുന്നറിയിപ്പ് നൽകി.
















