ഇന്ത്യയുഎസ് വ്യാപര കരാർ മസങ്ങളോളം നിലച്ച ചർച്ചകൾക്ക് ശേഷമാണ് വീണ്ടും തുടങ്ങിയത്.ഇപ്പോഴിതാ താരിഫ് തർക്കത്തിന് ശേഷം പുരോഗതിയുടെ ആദ്യ സൂചന നൽകി ന്യൂയോർക്കിൽ നടന്ന ഇന്ത്യയുടെ വ്യാപാര പ്രതിനിധി സംഘവും യുഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് യുഎസ് ഭരണകൂടത്തിലെ വൃത്തങ്ങൾ അറിയിക്കുന്നു. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ചർച്ചയിൽ പങ്കെടുത്ത രാജേഷ് അഗർവാളും യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ന്യൂഡൽഹിയിൽ യുഎസ് ഉദ്യോഗസ്ഥനായ ബ്രണ്ടൻ ലിഞ്ചും ഇന്ത്യയുടെ മുഖ്യ വ്യാപാര ചർച്ചക്കാരനായ രാജേഷ് അഗർവാളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ന്യൂയോർക്കിലെ ഈ യോഗം. ഇരുപക്ഷവും പ്രക്രിയ വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു. പ്രധാന വിഷയങ്ങൾ പരിഹരിക്കുന്നതിലാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. സമീപഭാവിയിൽ ഒരു ഇടക്കാല കരാർ ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസവും ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു..
റഷ്യയിൽ നിന്നുള്ള ഇന്ത്യൻ അസംസ്കൃത ഇറക്കുമതിക്ക് യുഎസ് 25% അധിക താരിഫ് ചുമത്തിയതിനെ തുടർന്നാണ് ചർച്ചകൾക്ക് തടസ്സമുണ്ടായത്. ഇത് യുഎസ്സിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ മൊത്തം തീരുവ 50% ആയി ഉയർത്തിയിരുന്നു. ഈ പ്രശ്നങ്ങൾ കാരണം ഓഗസ്റ്റ് 25-ന് നിശ്ചയിച്ചിരുന്ന ആറാം ഘട്ട ചർച്ചകൾ മാറ്റിവെച്ചിരുന്നു.
സെപ്റ്റംബർ 16-ന് യുഎസ് ട്രേഡ് റെപ്രസെൻ്റേറ്റീവ് ടീം ന്യൂഡൽഹി സന്ദർശിച്ചതും ഈ ആഴ്ചത്തെ യോഗങ്ങൾക്ക് വഴിയൊരുക്കി. ചർച്ചകൾ നല്ല രീതിയിൽ തുടരുകയാണെങ്കിൽ, ഈ വർഷം അവസാനത്തോടെ ഒരു ക്വാഡ് ഉച്ചകോടിക്ക് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞത്.
ഉയർന്ന താരിഫുകളും അടുത്തിടെ എച്ച്-1ബി വിസ ഫീസ് വർധിപ്പിച്ചതും ചർച്ചകളെ ബാധിച്ചതിനാൽ വ്യാപാരമാണ് ഏറ്റവും വലിയ തടസ്സമായി നിലനിൽക്കുന്നത്. എന്നാൽ ഒരു പൊതു ധാരണയിലെത്താൻ യുഎസ് തയ്യാറെടുക്കുന്നുവെന്ന് വേണം കരുതാൻ. “ഞങ്ങൾ ഇന്ത്യയോട് സ്വീകരിച്ച നടപടികൾ ഇതിനകം കണ്ടതാണ്, എങ്കിലും അത് പരിഹരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് യുഎസ് അനുരഞ്ജനത്തിന് തയ്യാറാകുന്നുവെന്ന സൂചനയാണ് നൽകുന്നത്. അതേസമയം, റഷ്യക്കെതിരായ ഉപരോധങ്ങൾ കടുപ്പിക്കാൻ അദ്ദേഹം യൂറോപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൻ്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഇന്ത്യ യുഎസ് ബന്ധം വീണ്ടും ഊട്ടി ഉറപ്പിക്കുന്നുവെന്ന സൂചനയാണ് നൽകുന്നത്.
















