വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ ആണ് വിദ്വേഷ പ്രസംഗം നടത്തിയത്. പന്തളം പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.
വാവർ മുസ്ലീം തീവ്രവാദിയാണെന്നായിരുന്നു ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി പ്രസംഗിക്കവെ പറഞ്ഞിരുന്നത്. ശാന്താനന്ദയ്ക്കെതിരെ മൂന്നോളം പരാതികളാണ് പന്തളം പൊലീസിന് ലഭിച്ചിരുന്നത്. ഈ പരാതിയിൽ നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ നിയമസംഹിത പുതിയ നിയമപ്രകാരം 299,196 (1B) വിശ്വാസം വൃണപ്പെടുത്തൽ രണ്ട് മത വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ശാന്താനന്ദയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കോൺഗ്രസിന്റെ മാധ്യമ വക്താവായ ആർ അനൂപ്, പന്തളം രാജകുടുംബാഗമായ പ്രദീപ് വർമ്മ, ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പരാമർശത്തിനെതിരെ പരാതി നൽകിയിരുന്നു.
















