നിരവധി വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന സ്വയംപ്രഖ്യാപിത ആൾദൈവം ചൈതന്യാനന്ദയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. 30 ഓളം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് ചൈതന്യനന്ദയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇത് ആദ്യമായല്ല ഒരു ആൾ ദൈവത്തിന്റെ വൈകല്യങ്ങൾ സമൂഹത്തിന് മുന്നിൽ വെളിപ്പെടുന്നത്. ഓർമ്മയില്ലെ നിത്യാനന്ദയെ ബലാത്സംഗ, ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് 2019 ൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത അദ്ദേഹം മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കിമാറ്റിയ നിത്യാനന്ദ…
ആരായിരുന്നു നിത്യാനന്ദ??
1978 ജനുവരി 1 ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ അരുണാചലം – ലോകനായകി ദമ്പതികളുടെ മകനായിട്ടാണ് നിത്യാനന്ദ ജനിക്കുന്നത്. രാജശേഖരൻ എന്നായിരുന്നു അച്ഛനും അമ്മയും നല്‍കിയ പേര്. ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖരനു സ്കൂളിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും ആത്മീയ വഴികള്‍ അന്ന് തന്നെ ഇഷ്ടമായിരുന്നു. വീട്ടിൽകഴിയുന്നതിനെക്കാൾ കൂടുതൽ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിഞ്ഞ വ്യക്തിയാണ് രാജശേഖരനെന്നും മുന്‍കാല കഥകള്‍ പറയുന്നു.
1995 ല്‍ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തിയെങ്കിലും 10 വർഷത്തെ പഠനം നാല് വർഷം പൂർത്തിയാകിയപ്പോഴേക്കും അവിടെ നിന്നും മടങ്ങി. തുടർന്ന് ജീവിക്കാന്‍ പല പണികള്‍ ചെയ്ത അദ്ദേഹം വീണ്ടും ആത്മീയ വഴിയിലേക്ക് തിരിച്ചെത്തി. പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തിൽ ചേർന്നെങ്കിലും പിന്നീട് അവിടെ നിന്ന് പുറത്താക്കപ്പെട്ടു. ആത്മീയ പ്രഭാഷണവും രോഗസൗഖ്യ അവകാശ വാദവുമാണ് രാജശേഖരിന്റെ ജീവതത്തില്‍ വഴിത്തിരിവായി മാറുന്നത്. 2000 ല്‍ സ്വന്തമായി ആശ്രമം തുടങ്ങിയ അദ്ദേഹം നിത്യാനന്ദ എന്ന പേര് സ്വീകരിച്ചു. തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. 2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലോടെയാണ് നിത്യാനന്ദയിലെ യഥാർത്ഥ വില്ലന്‍ കഥാപാത്രം പുറത്തേക്ക് വരുന്നത്. നാല്‍പതോളം തവണ നിത്യാനന്ദ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. സൈബർ ആക്രമണവും വധശ്രമങ്ങളുമായിട്ടാണ് ഈ യുവതിയെ നിത്യാന്ദയുടെ അണികള്‍ നേരിട്ടത്. എന്നാല്‍ ഇതിന് പിന്നാലെയാണ് 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന വിജയകുമാർ എന്ന യുവാവിന്റെ വെളിപ്പെടുത്തലും വരുന്നത്. പ്രകൃതി വിരുദ്ധ പീഡനമെന്നതായിരുന്നു അദ്ദേഹം ഉയർത്തിയ ആരോപണം. യഥാർത്ഥത്തില്‍ തന്റെ രണ്ട് മക്കളെ നിത്യാനന്ദ തടവില്‍ പാർപ്പിച്ചിരിക്കുന്നുവെന്ന ഒരു അച്ഛന്റെ പരാതിയാണ് നിത്യാനന്ദയുടെ അടിത്തറ ഇളക്കുന്നത്. ഈ പെൺകുട്ടികൾ അച്ഛനെ തള്ളി നിത്യാനന്ദയെ പിന്തുണച്ചെങ്കിലും അദ്ദേഹത്തിന് ഒളിവില്‍ പോകേണ്ടി വരികയായിരുന്നു. പിന്നീട് ഇന്ത്യ ഇന്റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും, അദ്ദേഹത്തെ കണ്ടെത്താനായില്ല. കൈലാസ രാജ്യം നിത്യാനന്ദ എവിടെ എന്ന ചോദ്യം ഉയരുന്നതിന് ഇടയിലാണ് മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കിയിരിക്കുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. കൈലാസ ഒരു പരമാധികാര ഹിന്ദു രാഷ്ട്രമാണെന്ന് അവകാശപ്പെട്ട അദ്ദേഹം രാജ്യത്തിന് സ്വന്തമായി നോട്ടും പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമൊക്കെ പുറത്തിറക്കി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിൽ ഒരു തെളിവുകളും ഇപ്പോഴും പുറത്ത് വന്നിട്ടില്ല. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരിൽ നിത്യാനന്ദ മാറ്റിയതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നിലവിലുണ്ട്.
















