കോട്ടയം: വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. വരവ്, ചെലവ് കണക്കും ഇൻകം ആൻഡ് എക്സ്പെന്‍റിച്ചർ സ്റ്റേറ്റ്മെന്‍റും അംഗീകരിക്കുന്നതിനുള്ള യോഗമാണ് ഇന്ന് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധിസഭാ മന്ദിരത്തിലാണ് യോഗം ചേരുക. രാവിലെ 11.30ന് യോഗം തുടങ്ങും.
ശബരിമല വിഷയത്തിലെ ജനറൽ സെക്രട്ടറിയുടെ സർക്കാർ അനുകൂല നിലപാട് യോഗത്തിൽ ഉയർന്നേക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സുകുമാരൻ നായർക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളും ചർച്ചയായേക്കും. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സുകുമാരൻ നായര്‍ക്കെതിരെ പത്തനംതിട്ടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിരുവനന്തപുരത്തും പരസ്യ പ്രതിഷേധം.
നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് എഴുതിയ ഫ്ലക്സ് ആണ് ഭാരവാഹികള്‍ സ്ഥാപിച്ചത്. ഫ്ലക്സ് സ്ഥാപിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരസ്യപ്രതിഷേധവുമായാണ് കരയോഗം ഭാരവാഹികള്‍ രംഗത്തെത്തിയത്.
















