മട്ടന്നൂർ: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഒടുവിൽ മയക്കുവെടി വെച്ചു പിടികൂടി. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിൽ ഭീഷണിയായി കറങ്ങുകയായിരുന്നു കാട്ടുപോത്ത്. ഉച്ചയ്ക്ക് 12 മണിയോടെ കൂടാളി ചിത്രാരിയിൽ വെച്ചാണ് മയക്കുവെടി വെച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം.
വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രാത്രിയായതോടെ സാധിക്കാതെ വന്നു. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ കണ്ടത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും സമീപത്ത് വനമില്ലാത്തതിനാൽ തുരത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇതെത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
വെള്ളയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നത്. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും നേരം ഇരുട്ടിയതോടെ ഇന്നലെ വെടിവയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തിലൂടെ കാട്ടുപോത്ത് ചുറ്റിത്തിരിഞ്ഞെങ്കിലും ആരെയും ആക്രമിക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാക്കുകയോ ചെയ്തില്ല. വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.
















