ചെന്നൈ: കരൂരിൽ വിജയ്-യുടെ രാഷ്‌ട്രീയറാലി ദുരന്തത്തിൽ കലാശിച്ചത് സംഘാടകർക്ക് പറ്റിയ വീഴ്‌ച മൂലമെന്ന് വിലയിരുത്തൽ. പതിനായിരംപേർ പങ്കെടുക്കുന്ന പരിപാടിക്കാണ് പൊലീസ് അനുമതി നൽകിയത്. എന്നാൽ അരലക്ഷത്തോളം പേർ പങ്കെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ടിവികെ റാലിയുടെ സംഘാടകർ ശ്രമിക്കാത്തതാണ് അപകടമുണ്ടാക്കിയത്.
കുടിവെള്ളം പോലും സജ്ജമാക്കിയിരുന്നില്ല. പന്തലുമുണ്ടായിരുന്നില്ല. കനത്ത വെയിലിനേയും അവഗണിച്ച് സ്ത്രീകളും കുട്ടികളും മണിക്കൂറുകളോളം തടിച്ചുകൂടി. ഇവർക്ക് വേണ്ട അവശ്യസൗകര്യങ്ങളൊന്നും ഒരുക്കാത്തതാണ് അപകടത്തിന് കാരണമായത്. പലരും ഭക്ഷണംപോലും കഴിച്ചിരുന്നില്ല. ശനിയാഴ്ച ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരിപാടി മണിക്കൂറുകൾ നീണ്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കരൂരിലെ വേലുച്ചാമിപുരത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്ക് ശേഷം പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്. വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായി.
വെള്ളക്കുപ്പികള്‍ എത്തിക്കാന്‍ പൊലീസിന്‍റെ സഹായം വിജയ് ആവശ്യപ്പെട്ടെങ്കിലും വന്‍ തിരക്കിനിടെ ആ ശ്രമം വിഫലമായി. വാഹനത്തില്‍ നിന്നും വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് നല്‍കിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്. വെള്ളക്കുപ്പിക്കായി തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിലത്ത് വീണു. വന്‍ തിരക്കിനിടെ ആംബുലന്‍സുകളെ കടത്തി വിടുക ശ്രമകരമായിരുന്നു. നിലത്ത് വീണവരെയെല്ലാം പണിപ്പെട്ട് ആശുപത്രികളില്‍ എത്തിച്ചത്. അതിനിടെ പലര്‍ക്കും ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
















