കരൂര്‍: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 14 പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങിയതായി കരൂർ ആശുപത്രി ഡീൻ അറിയിച്ചു. ഒരു സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്.
അപകടത്തിൽ പരിക്കേറ്റ 111 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡീൻ വ്യക്തമാക്കി. മരിച്ചവരിൽ 28പേരും കരൂര്‍ സ്വദേശികളാണ്. ഇതിൽ ഒന്നര വയസുള്ള ദുര്‍വേഷ് എന്ന കുഞ്ഞും മരിച്ചു.
കരൂര്‍, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കി മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് ബന്ധുക്കൾക്ക് കൈമാറാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കരച്ചിലുകൾ ആശുപത്രി പരിസരത്ത് നെഞ്ചുലയ്ക്കുന്ന കാഴ്ചയായി മാറുകയാണ്.
















