യാതൊരു കാരണവശാലം സ്ത്രീകളെയും കുട്ടികളെയും കൊണ്ട് പരിപാടിക്ക് വരരുതെന്ന് വിജയ് പറഞ്ഞിരുന്നെന്ന് തമിഴക വെട്രി കഴകം നേതാക്കള്‍. ഇക്കാര്യം പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിജയ് എന്ന സിനിമാ നടനെ കാണാന്‍ വേണ്ടിയാണ് കൂടുതല്‍ പേരും വന്നതെന്നും നേതാക്കള്‍ പറഞ്ഞു.
കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും തമിഴക വെട്രി കഴകം നേതാക്കള്‍ ആരോപിച്ചു. കൂടുതൽ തിരക്ക് ഒഴിവാക്കാനാണ് വിജയ് ചെന്നൈയിലേക്ക് പോയതെന്നും ടിവികെ നേതാക്കൾ പറഞ്ഞു.
10,000 പേർക്ക് സൗകര്യമുള്ള പരിപാടിക്ക് ഒരുലക്ഷത്തോളം പേർ വന്നു.വളരെ കുറച്ച് പൊലീസുകാർ മാത്രമാണ് പരിപാടിയുടെ സുരക്ഷക്കായി ഉണ്ടായിരുന്നത്.300 -400 പൊലീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാറിന്‍റെ ചുമതലയാണ്.അത് ചെയ്തില്ല. വിജയ് വന്നാൽ ആശുപത്രിയിൽ തിരക്ക് ഉണ്ടാവും എന്നതിനലാണ് അദ്ദേഹം വരാതിരുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് നഷ്ടപരിഹാരം നൽകുമെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‍യുടെ റാലിയില്‍ തിക്കിലും തിരക്കും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 9 പേര്‍ കുട്ടികളുമാണ്. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഒന്നരവയസുകാരനും അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റ 111 പേര്‍ ചികിത്സയിലാണ്.
പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമായി തുടരുന്നു.സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. 15 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടം പൂർത്തിയാക്കി.12 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
















