ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാക്കിസ്ഥാനെതിരെ ശക്തമായ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ലോകത്തു നടന്നിട്ടുള്ള പ്രമുഖ ഭീകരാക്രമണങ്ങളെല്ലാം ‘ഒരു രാജ്യത്തു’ നിന്ന് രൂപംകൊണ്ടവയാണെന്ന് യുഎൻ പൊതു സഭയിൽ നടത്തിയ പ്രസംഗത്തിൽ ജയശങ്കർ പറഞ്ഞു.
ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് അയൽരാജ്യം. സ്വാതന്ത്ര്യകാലം മുതൽ ഇന്ത്യ ഭീകരവാദത്തെ നേരിടുകയാണെന്നും പഹൽഗാം ഭീകരാക്രമണം എടുത്തുപറഞ്ഞ് അദ്ദേഹം വ്യക്തമാക്കി. ഭീകരവാദം നയമായി സ്വീകരിക്കുകയും വ്യാവസായികാടിസ്ഥാനത്തിൽ ഭീകരകേന്ദ്രങ്ങൾ തുടങ്ങുകയും ഭീകരരെ പരസ്യമായി മഹത്വ വൽകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ലോകം ഒറ്റക്കെട്ടായി നേരിടണം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആരെങ്കിലും പിന്തുണച്ചാൽ നാളെ തിരിച്ചടിക്കുമെന്ന് പറഞ്ഞ ജയശങ്കർ, ലോകത്ത് നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളുടെയും അടിവേരുകൾ തേടിപോയാൽ എത്തുക പാകിസ്താനിലായിരിക്കുമെന്നും ആരോപിച്ചു.
ഭീകരതയിൽനിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാനും ആക്രമണങ്ങൾക്കു പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും ജയശങ്കർ പറഞ്ഞു. ‘ഭീകരവാദത്തിനായി സാമ്പത്തികസഹായം നൽകുന്നത് അവസാനിപ്പിക്കുകയും ഭീകരർക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. മുഴുവൻ ഭീകര സംവിധാനങ്ങൾക്കുനേരെയും കടുത്ത സമ്മർദമുണ്ടാകണം. ഭീകരതയെ സ്പോൺസർ ചെയ്യുന്ന രാജ്യങ്ങളെ പിന്തുണയ്ക്കുന്നവർ എന്നെങ്കിലും അത് തങ്ങളെയും തിരിഞ്ഞുകൊത്തുമെന്ന് ഓർക്കണം’–ജയശങ്കർ പറഞ്ഞു.
















