വിജയ്‌യുടെ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം നിരവധിപ്പേരുടെ ജീവനാണ് പൊലിഞ്ഞത്. വൻ ജനക്കൂട്ടം ഉണ്ടാകാൻ സാധ്യതയുള്ള പരിപാടികളിൽ പങ്കെടുക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നിരവധി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ഇപ്പോൾ സംഭവിച്ചതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തിക്കിലും തിരക്കിലും പെട്ടുപോയാൽ എന്ത് സംഭവിക്കുമെന്നും എങ്ങനെ സ്വയം രക്ഷിക്കാമെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു സ്ഥലത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അധികം ആളുകൾ ഒരേ സമയം ഒരേ ദിശയിലേക്ക് നീങ്ങാൻ ശ്രമിക്കുമ്പോഴാണ് തിക്കും തിരക്കും അഥവാ സ്റ്റാമ്പീഡ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ, ആളുകൾ പരസ്പരം കൂട്ടിയിടിക്കുകയും കൂട്ടമായി താഴെ വീഴുകയും ചെയ്യുന്നു. ഇത് അതീവ അപകടകരവും മാരകവുമാണ്.
അമിതമായ ജനക്കൂട്ടം
ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾ ഒത്തുകൂടുന്നത് പ്രധാന കാരണമാണ്.
അശാസ്ത്രീയമായ ജനക്കൂട്ട നിയന്ത്രണം: ജനങ്ങളെ നിയന്ത്രിക്കുന്നതിലുള്ള പാളിച്ചകൾ അപകടം ക്ഷണിച്ചുവരുത്തും.
അപര്യാപ്തമായ രക്ഷാമാർഗ്ഗങ്ങൾ
പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ വ്യക്തമായ രക്ഷാമാർഗ്ഗങ്ങൾ (exits) ഇല്ലാത്തത് അപകടത്തിന്റെ തീവ്രത കൂട്ടുന്നു.
ഇടുങ്ങിയ വഴികൾ
ആളുകൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത ഇടുങ്ങിയ സ്ഥലങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
മരണകാരണമാകുന്ന കംപ്രസ്സീവ് അസ്ഫിക്സിയ
തിക്കിലും തിരക്കിലും പെട്ട് ആളുകൾ താഴെ വീണ് ചവിട്ടേറ്റ് മരിക്കാമെങ്കിലും, മിക്ക മരണങ്ങൾക്കും പ്രധാന കാരണം ‘കംപ്രസ്സീവ് അസ്ഫിക്സിയ’ എന്ന അവസ്ഥയാണ്. ശരീരത്തിൽ പുറത്തുനിന്നുള്ള ശക്തമായ സമ്മർദ്ദം കാരണം ശ്വാസമെടുക്കാൻ കഴിയാതെ വരുന്ന അതീവ ഗുരുതരമായ ഒരു സാഹചര്യമാണിത്. ജനക്കൂട്ടത്തിന്റെ സമ്മർദ്ദം കാരണം നെഞ്ചിൻകൂട് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത് ശ്വാസമെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഡയഫ്രം എന്ന പേശിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. തന്മൂലം ശ്വാസകോശത്തിലേക്ക് വായു കടക്കുകയോ പുറത്തുപോവുകയോ ചെയ്യുന്നില്ല. ഓക്സിജൻ ലഭിക്കാതെയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാൻ കഴിയാതെയും വരുമ്പോൾ ശരീരം പ്രവർത്തനരഹിതമാകും. ഇത് വളരെ വേഗത്തിൽ അവയവങ്ങളുടെ നാശത്തിനും മസ്തിഷ്കമരണത്തിനും വരെ കാരണമായേക്കാം.
സ്ത്രീകൾക്ക് അപകടസാധ്യത കൂടുതലോ?
ഈ വിഷയത്തിൽ ശാസ്ത്രീയമായ തെളിവുകൾ കുറവാണെങ്കിലും, ഇറ്റാവോൺ ദുരന്തത്തിൽ മരിച്ച 153 പേരിൽ 97 പേരും സ്ത്രീകളായിരുന്നു. പൊതുവെ പുരുഷന്മാരെ അപേക്ഷിച്ച് ശരീരത്തിന്റെ മുകൾഭാഗത്ത് കൂടുതൽ ഭാരവും ചെറിയ ശരീരപ്രകൃതിയുമുള്ളവരാണ് സ്ത്രീകൾ. അതിനാൽ, തിക്കിലും തിരക്കിലും നെഞ്ചിന് ഏൽക്കുന്ന ശക്തമായ സമ്മർദ്ദം സ്ത്രീകൾക്ക് കൂടുതൽ ആഘാതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
അടിയന്തര സഹായവും പ്രഥമശുശ്രൂഷയും
കംപ്രസ്സീവ് അസ്ഫിക്സിയ സംഭവിച്ച എല്ലാവരും മരണപ്പെടണമെന്നില്ല. കൃത്യസമയത്ത് കാർഡിയോ പൾമണറി റെസസിറ്റേഷൻ (CPR) പോലുള്ള പ്രഥമശുശ്രൂഷ നൽകാനായാൽ ജീവൻ രക്ഷിക്കാൻ സാധിക്കും. ശ്വാസമോ ഹൃദയമിടിപ്പോ നിലച്ചാൽ നാല് മിനിറ്റിനുള്ളിൽ തലച്ചോറിന് സ്ഥിരമായ തകരാറ് സംഭവിക്കാം. അടിയന്തര വൈദ്യസഹായം എത്തുന്നതുവരെ തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കും ഓക്സിജൻ നിറഞ്ഞ രക്തം എത്തിക്കാൻ സി.പി.ആർ സഹായിക്കുന്നു. സി.പി.ആർ നൽകാൻ അറിയില്ലെങ്കിൽ പോലും, ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമാണ്.
content highlight: Crowd
















