കീവ്: യുക്രൈൻ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും റഷ്യ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 12 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ നാല് പേർ ആണ് കൊല്ലപ്പെട്ടത്. റഷ്യ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ 42 പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. രാജ്യത്തിന്റെ തെക്കന്‍മേഖലയില്‍ 31 പേര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെയും യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്.
റഷ്യ തുടര്‍ച്ചയായി ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതോടെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ കീവിലും പരിസരപ്രദേശങ്ങളിലും അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ സാധാരണക്കാര്‍ക്ക് നേരേയും ആക്രമണമുണ്ടായെന്നും യുക്രൈന്‍ ആരോപിച്ചു. റഷ്യ നടത്തിയ ആക്രമണം സാധാരണക്കാര്‍ക്ക് നേരേയുള്ള യുദ്ധമാണെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയ ആന്‍ഡ്രിയ് യെര്‍മാക്കിന്റെ പ്രതികരണം.
കൊല്ലപ്പെട്ടവരില്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നതായി കീവിലെ സൈനിക മേധാവി ടൈമുര്‍ ടികാചെങ്കോയും അറിയിച്ചു. യുദ്ധം തുടങ്ങിയശേഷം റഷ്യ യുക്രൈന് നേരേ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഏകദേശം 595 ഡ്രോണുകളും 48 മിസൈലുകളുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ തൊടുത്തുവിട്ടതെന്നാണ് യുക്രൈന്‍ വ്യോമസേനയുടെ ആരോപണം. ഇതില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടുന്നു. എന്നാല്‍, യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 43 ക്രൂയിസ് മിസൈലുകളും ഭൂരിഭാഗം ഡ്രോണുകളും തകര്‍ത്തതായും യുക്രൈന്‍ വ്യോമസേന അവകാശപ്പെട്ടു. റഷ്യയുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അടുത്തിടെ യുക്രൈന് ഇസ്രയേലില്‍നിന്ന് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചിരുന്നു. ജര്‍മനിയില്‍നിന്നുകൂടി വ്യോമ പ്രതിരോധസംവിധാനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയും യുക്രൈന്‍ പ്രസിഡന്റ് പങ്കുവെച്ചിരുന്നു.
















