കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട. കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ പതിക്കാറുളള സ്റ്റിക്കര്‍ പതിച്ചായിരുന്നു കഞ്ചാവ് കടത്ത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാളം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ കുദ്ദൂസ് എന്നിവരാണ് പിടിയിലായത്. കാറിന്‍റെ സീറ്റിന്‍റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയില്‍ നിന്ന് വാടകയ്ക്കെടുത്താണ് കാര്‍ കൊണ്ടുവന്നത്.
ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ലഹരി പരിശോധന ശക്തമായതോടെ ലഹരി സംഘം ഇപ്പോള്‍ വ്യാപകമായി കാറുകളിലാണ് കഞ്ചാവ് കൊണ്ടു വരുന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം സമീപ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ നിന്ന് ഈ തരത്തില്‍ ലഹരി കടത്തിയ ഒന്നിലേറെ സംഘങ്ങള്‍ പിടിയിലായിരുന്നു.
















