തിരുവനന്തപുരത്ത് മകളുടെ ഭർത്താവിനെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ (48) ആണ് അറസ്റ്റിലായത്.
ജോണിന്റെ മകളുടെ ഭർത്താവ് വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തി(30)നെയാണ് ഇയാൾ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. ലോറിയിടിച്ച് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ അഖിൽജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ജോണിന്റെ മകൾ അജീഷ(21)യും അഖിൽജിത്തുമായി പ്രണയത്തിലായിരുന്നു. ഒരു മാസം മുമ്പ് കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് അജീഷ അഖിൽജിത്തിനെ വിവാഹം കഴിച്ചു. അഖിൽജിത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇക്കാര്യം അറിഞ്ഞതോടെ സഹോദരങ്ങൾ അജീഷയെ തിരികെ വിളിച്ചുകൊണ്ട് വന്നെങ്കിലും ഒരാഴ്ച്ച മുമ്പ് യുവതി ഭർത്താവിനടുത്തേക്ക് മടങ്ങിപ്പോയിരുന്നു.
ശനിയാഴ്ച വൈകീട്ടോടെ സിഎസ്‌ഐ പള്ളിക്കു സമീപത്തേക്കു വരുമ്പോൾ അജീഷയെയും അഖിലിനെയും വഴിയരികിൽ ജോൺ കണ്ടുമുട്ടി. സ്വന്തം ലോറി ഓടിച്ചുവന്ന ജോൺ ഇവരെക്കണ്ട് വാഹനം നിർത്തി. ഇവർ തൊട്ടടുത്ത കടയിൽനിന്നു കാറിലേക്കു കയറുന്നതിനിടെ ജോൺ ഇവർക്കുനേരേ ലോറി ഇടിച്ചുകയറ്റുകയായിരുന്നു.
അഖിൽജിത്ത് ലോറിക്കും കാറിനുമിടയിൽ പെട്ടുപോയി. ഗുരുതരമായി പരിക്കേറ്റ അഖിൽജിത്തിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസ് എത്തി ജോണിനെ അറസ്റ്റുചെയ്യുകയും ലോറി പിടിച്ചെടുക്കുകയും ചെയ്തു. അഖിൽജിത്ത് മുൻപ് മറ്റൊരു വിവാഹം കഴിച്ചതാണെന്നും അതിനാലാണ് വിവാഹത്തെ എതിർത്തതെന്നും വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
















