ഉത്തർപ്രദേശിലെ സഹാറൻപൂരിൽ മദ്യം വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിന് 55 വയസ്സുള്ള അമ്മയെ അടിച്ചുകൊന്ന കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു.
നാഗർ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നിർഭയപുരം കോളനിയിൽ ശനിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. മദ്യം വാങ്ങാൻ ആശാദേവിയുടെ മകനായ അക്ഷയ് പണം ചോദിച്ചു. എന്നാൽ, തന്‍റെ കയ്യിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ, ആഭരണം പണയം വക്കണമെന്നായി മകന്‍റെ ആവശ്യം.
ഇതും നിരസിച്ചതോടെ ഇരുവരും തമ്മിൽ തർക്കം മൂത്തു. തർക്കത്തിനൊടുവിൽ അക്ഷയ് ആശാ ദേവിയുടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയായിരുന്നു. പല തവണ ആവർത്തിച്ച് ഇടിച്ചതോടെ ഇവർക്ക് ബോധം നഷ്ടമായി. തുടർന്ന് നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസ് സംഭവസ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ബിഹാറിൽ വിവാഹം കഴിച്ച അക്ഷയ് ഭാര്യ തിരികെ വീട്ടിലേക്ക് പോയതിന്‍റെ വിഷമത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ, പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















