ബെംഗളൂരു: കർണാടക വിജയനഗരയിൽ 12 വയസുകാരിയെ വാട്ട്സ്ആപ്പിൽ വിൽപ്പനക്ക് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു കുട്ടിയെ വിൽപ്പനക്ക് വെച്ചത്.
ആറാം ക്ലാസുകാരിയായ പെൺകുട്ടിയെ ആണ് വാട്ട്സാപ്പിലൂടെ പ്രതികൾ വിൽപ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം വാട്ട്സ്ആപ്പിലൂടെ പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയൊരു റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിൽപ്പനക്ക് വെച്ച സംഘം പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന ചിലരുടെ രക്ഷിതാക്കളുമായി പ്രതിൾ ബന്ധപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി വിൽപ്പനക്കുണ്ടെന്നും ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നും പറഞ്ഞ് പലരെയും ഇവർ ബന്ധപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതോടെയാണ് ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ പിടിയിലായ ശോഭയുമായി ബന്ധപ്പെടുന്നത്. തുടർന്ന് കുട്ടിയെ മൈസൂരുവിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ധാരണപ്രകാരം ശോഭയും തുളസികുമാറും പെൺകുട്ടിയുമായി മൈസൂരുവിലെത്തി. പൊലീസിനെ വിവരമറിയിച്ചാണ് സംഘമെത്തിയത്. ശോഭയെയും കുട്ടിയേയും കണ്ടതിന് ശേഷം പൊലീസെത്താനായി കാത്തിരുന്നു. കുട്ടിക്ക് പറഞ്ഞ വില കുറക്കണമെന്ന് പറഞ്ഞാണ് സന്നദ്ധ സംഘടന പ്രതിനിധികൾ പ്രതികളെ പിടിച്ച് നിർത്തിയത്. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി ശോഭയേയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കുട്ടി തന്‍റെ മകളാണെന്നാണ് ശോഭ ആദ്യം പറഞ്ഞത്. പിന്നീട് മരുമകളാണെന്നും ദത്തെടുത്തതാണെന്നും പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇത് കള്ളമാണെന്ന് മനസിലായി. ഈ കുട്ടി എങ്ങനെ ഇവരുടെ കൈകളിലെത്തി എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ വലിയ മാഫിയ പിന്നിലുണ്ടെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. പെൺകുട്ടിയെ വിൽക്കാനായി കുടുംബാംഗങ്ങളുമായി സംസാരിച്ചത് പിടിയിലായ ശോഭയും തുളസി കുമാറുമല്ല. വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരെ ഉടനെ പിടികൂടാനാകുമെന്നുമാണ് വിജയനഗരം പൊലീസ് പ്രതീക്ഷിക്കുന്നത്.
















