വാഷിംഗ്ടണ്‍: വിദേശ സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ ആയിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ ‘മോഷ്ടിച്ചു’ എന്ന് ട്രംപ് ആരോപിച്ചു. ‘ഒരു കുഞ്ഞിന്റെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ തട്ടിയെടുത്തത്’ എന്ന് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.
‘ദുര്‍ബലനും കഴിവുകെട്ടവനുമായ ഗവര്‍ണര്‍ കാരണം ഇത് കാലിഫോര്‍ണിയയെ സാരമായി ബാധിച്ചുവെന്ന് ട്രംപ് പറയുന്നു. കാലങ്ങളായി തുടരുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ ഈ പ്രശ്നം പരിഹരിക്കുന്നതിനായി, അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100% താരിഫ് ഏര്‍പ്പെടുത്തുന്നു’ ട്രംപ് പറഞ്ഞു.
അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തു.
















