ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഉടൻ ഇടക്കാല റിപ്പോർട്ട് നൽകും.
















