കാബൂള്‍: സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍ ഭരണകൂടം. ഫൈബർ-ഒപ്റ്റിക് ഇന്‍റർനെറ്റ് ആക്‌സസ് പൂർണ്ണമായും അടച്ചുപൂട്ടിയതോടെ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. മൊബൈൽ സേവനങ്ങളും സാറ്റലൈറ്റ് ടിവിയും തടസപ്പെട്ടു. കാബൂൾ വിമാനത്താവളത്തിലെ വിമാന സർവീസുകളും ബാധിച്ചു. ബാങ്കിംഗ് സേവനങ്ങളും വ്യാപാരങ്ങളും ചൊവ്വാഴ്ച മുതൽ തടസ്സപ്പെടുമെന്ന് റിപ്പോർട്ടുകൾ.
അധാര്‍മ്മികത തടയുന്നതിനായി താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിറക്കിയത്. തങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ ആശയവിനിമയങ്ങള്‍ക്കായി മെസേജിംഗ് ആപ്പുകളെയും സോഷ്യല്‍ മീഡിയയെയും വളരെയധികം ആശ്രയിക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ നടപടി മറ്റ് രാജ്യങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ രാജ്യത്തുടനീളം ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് വിച്ഛേദിച്ചേക്കാമെന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധാരണ നിലയുടെ 14 ശതമാനത്തിലേക്ക് താഴ്ന്നു. ഇന്റർനെറ്റ് നിരോധനത്തോടെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി, തലസ്ഥാനമായ കാബൂളിലെ അവരുടെ ഓഫിസുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അറിയിച്ചു. 2021ൽ അധികാരം പിടിച്ചെടുത്തതു മുതൽ നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ് റദ്ദാക്കലും.
















